ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രാലയം പ്രസിദ്ധീകരിക്കാൻ അനുമതി നൽകാത്ത മുൻ കരസേന മേധാവി എം.എം. നരവനെയുടെ പുസ്തകം അനധികൃതമായി ആഗോളവിപണിയുടെ ഡിജിറ്റൽ മാർക്കറ്റിലെത്തിയെന്നു ഡൽഹി പോലീസ് വൃത്തങ്ങൾ.
പുസ്തകം ചോർന്നതിൽ ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ അന്താരാഷ്ട്ര തലത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ പ്രസിദ്ധീകരണാനുമതി മറികടന്ന് പുസ്തകം ചോർത്താൻ സംഘടിതമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നാണ് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നരവനെയുടെ പുസ്തകത്തിന്റെ പകർപ്പവകാശമുള്ള പ്രസാധകരായ പെൻഗ്വിൻ ഇന്ത്യ തങ്ങൾ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കഴിഞ്ഞദിവസം അവകാശപ്പെട്ടതിനു പിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ഉയർത്തിക്കാട്ടിയ പുസ്തകം അദ്ദേഹത്തിന് എവിടെനിന്നു ലഭിച്ചുവെന്നതിൽ ചോദ്യമുയർന്നിരുന്നു. എന്നാൽ, പുസ്തകം ആമസോണിൽ ലഭ്യമായിരുന്നുവെന്നും വിദേശത്തു പ്രസിദ്ധീകരിച്ചിരുന്നുവെന്നുമാണ് കോണ്ഗ്രസ് ഇതിനു മറുപടി നൽകിയത്.
പുസ്തകത്തിന്റെ അനധികൃത പകർപ്പുകൾ പ്രചരിച്ചതിൽ കേസെടുത്ത് അന്വേഷണം നടത്തുന്ന ഡൽഹി പോലീസ് കഴിഞ്ഞ ദിവസം പെൻഗ്വിൻ ഇന്ത്യക്ക് നോട്ടീസ് നൽകുകയും കന്പനിയിലുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പുസ്തകത്തിന്റെ ലീക്കായ പതിപ്പുകളിൽ കാണപ്പെട്ട 13 അക്ക ഐഎസ്ബിഎൻ (ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നന്പർ) പോലീസ് സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.
വാണിജ്യ പ്രസിദ്ധീകരണത്തിനും വിതരണത്തിനും നിർബന്ധിതമായ ഐഎസ്ബിഎൻ എന്ന സവിശേഷ നന്പർ പുസ്തകത്തിന്റെ കരട് പതിപ്പല്ല ചോർന്നതെന്നും പ്രസിദ്ധീകരണത്തിനു തയാറായ പതിപ്പാണെന്നുമാണ് സൂചിപ്പിക്കുന്നത്.